Kerala
കൊല്ലം: കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ല. എൽഡിഎഫ് ക്യാമ്പ് നിരാശരാണെന്നും അദ്ദേഹം പറഞ്ഞു..
ഒരു ആത്മവിശ്വാസവും എൽഡിഎഫിനു മുന്നോട്ട് വയ്ക്കാൻ സാധിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ വർഗീയ വൽക്കരണം സിപിഎം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ പ്രീതിപ്പെടുത്തി. കുന്നത്തൂരിൽ എസ്ഡിപിഐയും സിപിഎമ്മും ഒരുമിച്ച് പ്രവർത്തിച്ചു. ബിജെപിക്കും കനത്ത തിരിച്ചടി ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം. പാലക്കാട് മാത്രമല്ല മറ്റിടങ്ങളിലും പണം ഒഴുക്കി. വടക്കേ ഇന്ത്യൻ മാതൃക പിന്തുടരാൻ ശ്രമിച്ചു. എന്നാൽ രാഷ്ട്രീയ കേരളം ഈ നീക്കത്തോട് വിയോജിച്ചുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അനുകൂല തരംഗം ആവർത്തിക്കും. പേരാവൂരില്‍ താൻ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവേകളിൽ താൻ തോൽക്കുമെന്ന് കണ്ടു. ജനങ്ങളുടെ സർവേ തനിക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കേസ് കൊടുക്കും. നികേഷ് കാടടച്ചു വെടിവെയ്ക്കുകയാണ്. പാലക്കാട്ട് ബിജെപി പണം ഒഴുക്കുകയാണ്. ബിജെപി പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയിലേയ്ക്ക് യുഡിഎഫ് ഉയർന്നു വന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വോട്ട് ചെയ്ത ശേഷം വി.ഡി. സതീശൻ പറഞ്ഞു.
വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപികമാർ തന്റെ മണ്ഡലത്തിലുണ്ട്. അവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച് മൂന്നു തവണ പോയിട്ടും ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മൂന്ന് മാസത്തിനിടയിൽ നാലു പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വടക്കന്തറയിൽ സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെയാണ് ഒരു സംഘം ബിജെപി പ്രവർത്തകർ പിഷാരടിയെ തടഞ്ഞുവെച്ചത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കന്തറയിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത്. ഇത് മണ്ഡലത്തിലെ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വലിയ വാക്കുതർക്കത്തിന് കാരണമായി. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രചാരണം പൂർത്തിയാക്കാൻ കഴിയാതെ രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.
Kerala
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസിന്റെ താരപ്രചാരകനുമായ രേവന്ത് റെഡ്ഡിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി. നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന് വേണ്ടി പൂന്തുറയിൽ നടത്തിയ റോഡ് ഷോയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
മോഹൻലാലിന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്താണ് രേവന്ത് റെഡ്ഡി തുടങ്ങിയത്. "നീ പോ മോനേ വിജയാ... യുവർ ടൈം ഈസ് ഓവർ" എന്ന് മലയാളത്തിൽ പറഞ്ഞത് പ്രവർത്തകർക്കിടയിൽ വലിയ കൈയ്യടി നേടി. പിണറായി വിജയന്റെ സമയം കഴിഞ്ഞുവെന്നും ഇനി യുഡിഎഫിന്റെ കാലമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എൽഡിഎഫിന് നൽകുന്ന വോട്ട് ബിജെപിക്കാണ് പോകുന്നത്. ബിജെപിയെ കേരളത്തിൽ കടക്കാതെ തടയുന്നത് യുഡിഎഫ് ആണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളത്തിൽ വേണ്ടത്ര വ്യവസായങ്ങളോ തൊഴിലവസരങ്ങളോ ഇല്ല.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് കേരളത്തിൽ തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ല. ഇതിന് മാറ്റം വരുത്താൻ യുഡിഎഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുറന്ന ജീപ്പിൽ നടത്തിയ റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കെ.എസ്. ശബരീനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പൊരിവെയിലിനെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് പ്രചാരണത്തിൽ പങ്കെടുത്തത്.
Kerala
തിരുവനന്തപുരം: മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കേരളത്തിൽ ഭരണമാറ്റമുണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്. ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. മൂന്നാമതും പിണറായി വരുമെന്ന ഒറ്റ പ്രചാരണം മതി യുഡിഎഫിന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു.
അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിലില്ല. കടലാസിന്റെ വില പോലും അതിന് കൊടുക്കില്ല. പത്തു വർഷം ചെയ്യാത്തതാണ് അവസാനം തിരക്കിട്ടു പറഞ്ഞത്. തുടർ ഭരണമെന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്.
മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിനാകില്ല. പണ്ട് വിമതർ കോൺഗ്രസിലായിരുന്നു. ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുന്നു. ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. വിശദമായ ഹിയറിംഗിന് ശേഷമാണ് റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് സിപിഎം അറിയിച്ചു.
മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
രാമൻചിറ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിന്റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
Kerala
കണ്ണൂര്‍: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് കെ.സുധാകരന് എംപി. കേരള രാഷ്ട്രീയത്തിലേയ്ക്ക് ഇനി താനില്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാൻ മകൻ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണ്.
കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ ബന്ധപ്പെട്ടു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താൻ എടുക്കില്ലെന്ന് അവർക്ക് ഉറപ്പു നൽകി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി.ഒ. മോഹനനുമായി തനിക് ഒരു പ്രശ്നവുമില്ല. താൻ സ്ഥാനാർഥി ആകുന്നില്ലെങ്കിൽ പകരം മോഹനനെ മത്സരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ആ വാക്ക് പാലിച്ചു എന്നാണ് താൻ പറഞ്ഞത്. പാർട്ടിക്കകത്ത് ഒരു പ്രശ്നവുമില്ല. യുഡിഎഫിന് നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. എല്ലാക്കാലത്തും കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കും. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചാരണത്തിനായി പോകുമെന്നും സുധാകരന് പറഞ്ഞു.
Kerala
പാലക്കാട്: രമേഷ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പിണറായി ക്യാബിനറ്റിലും സിപിഎം പാർട്ടിയിലും മുഴു സംഘികളാണുള്ളത്. അതുകൊണ്ടാണ് പിഷാരടിയെ അരസംഘി ആക്കാൻ നോക്കുന്നത്.
പിഷാരടിയെ പാലക്കാട്ടെ ജനങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. യുഡിഎഫ് സ്ഥാനാർഥി തങ്ങൾക്ക് ഭീഷണിയാണെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതാണ് പിഷാരടിയെ കോമാളി ആക്കാൻ ശ്രമിക്കുന്നത്. പരാജയ ഭീതികൊണ്ടാണ് ഇത്തരം വ്യക്തിഹത്യകൾ നടത്തുന്നതെന്നും ഷാഫി പറമ്പിൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിപിഎം - ബിജെപി ഡീൽ ഇടത് പ്രവർത്തകർ പൊളിക്കും. യുഡിഎഫിന് ഡീലുള്ളത് ജനങ്ങളുമായിട്ടാണ്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചു വരും. വടകര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കും. സിപിഎം വിട്ട് യുഡിഎഫിൽ എത്തുന്നവരെയാണ് പിണറായി ആക്ഷേപിക്കുന്നത്.
എന്നാൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരെ ആക്ഷേപിക്കുന്നില്ല. ഇതു തന്നെ ഡീലിന്റെ ഉദാഹരണമാണ്. ഇതിന് വോട്ടർമാർ മറുപടി നൽകുമെന്നും ഷാഫി പറഞ്ഞു.
Kerala
തിരുവനന്തപുരം: ജോണ്‍ ജോണ്‍ അധ്യക്ഷനായ നാഷണൽ ജനതാദളിനെ യുഡിഎഫ് ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. ഏറെ വർഷമായി യുഡിഎഫിലെ അസോസിയേറ്റ് അംഗമായിരുന്നു ജോണ്‍ ജോണ്‍ നേതൃത്വം നൽകുന്ന നാഷണൽ ജനതാദൾ.
കോണ്‍ഗ്രസിനെ കൂടാതെ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആർഎസ്പി, കേരള കോണ്‍ഗ്രസ്- ജേക്കബ്, സിഎംപി- (സി.പി ജോണ്‍), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി- മാണി സി. കാപ്പൻ), കെഎസ്എസ് (എ.എൻ. രാജൻ ബാബു വിഭാഗം) എന്നിവരാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ.
അഖിലേന്ത്യ തൃണമൂൽ കോണ്‍ഗ്രസ് (പി.വി. അൻവർ), ജനാധിപത്യ രാഷ്ട്രീയസഭ (സി.കെ. ജാനു) എന്നീ കക്ഷികൾ അസോസിയേറ്റ് കക്ഷികളുമാണ്.
സിപിഎം വിട്ടു സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന ജി. സുധാകരൻ (അന്പലപ്പുഴ), പി.കെ. ശശി (ഒറ്റപ്പാലം), ടി.കെ. ഗോവിന്ദൻ (തളിപ്പറന്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവർക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
National
ന്യൂഡൽഹി: ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളം ജയിക്കും, യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുന്ന, മനസിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ഓരോ സ്ഥാനാർഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം ആണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്.
യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷീന യുഡിഎഫിനായി പ്രചാരണ രംഗത്തിറങ്ങുന്നു. അതിന്റെ ഭാഗമായി ഹര്‍ഷീന പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ട് പിന്തുണ അറിയിച്ചു.
പോലീസ് അന്വേഷണത്തില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും നഴ്സുമാരും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടും ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്കാന് ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. ഹര്ഷീനയോടൊപ്പമാണു സര്‍ക്കാരെന്ന് അവരെ കെട്ടിപ്പിടിച്ച് മന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിച്ചുവെങ്കിലും ബാക്കിയുള്ള കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നു പറഞ്ഞ് മന്ത്രി പിന്നീട് കൈ കഴുകി.
നിരവധി തവണ സമരങ്ങള്‍ നടത്തിയിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ഗൗനിക്കാത്തതിലുള്ള പ്രതിഷേധമാണ് ഹര്‍ഷീനയെ പ്രചാരണരംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന ഹര്‍ഷീനയ്ക്ക് പ്രതിപക്ഷ നേതാവാണ് ചികിത്സാ സഹായം നല്‍കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിഷയം പരിഹരിക്കുമെന്ന് നേതാക്കള്‍ കൃത്യമായ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹര്‍ഷീന പറഞ്ഞു.
ആദ്യഘട്ടത്തില്‍ സഹായം തേടിച്ചെന്നപ്പോള്‍ കുന്നമംഗലം എംഎല്‍എ പി.ടി. റഹീം മോശമായ രീതിയിലാണ് പെരുമാറിയതെന്നും അവര്‍ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതോടെ തെരഞ്ഞെടുപ്പ് രംഗത്ത് ഇതും ചർച്ചയാക്കാൻ പ്രതിപക്ഷം. ഇപ്പോൾ തന്നെ ശബരിമല സ്വർണക്കൊള്ള വിഷയം കത്തി നിൽക്കുകയാണ്. 2006 മുതൽ കേരളാ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ശബരിമല കേസിന്റെ ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള ഘട്ടമാണ് ഇതെന്ന് പറയാം.
സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിനു മുന്നിൽ ശബരിമല യുവതീപ്രവേശനത്തിൽ ഭരണഘടനാപരമായ വിവേചനമുണ്ടെന്ന് വാദിച്ചാണ് പിണറായി സർക്കാർ ആദ്യം സത്യവാത്മൂലം കൊടുത്തിരുന്നത്. ആ സത്യവാംഗ്മൂലമാണ് ഇപ്പോൾ തിരുത്തി നൽകിയത്. വിശ്വാസത്തിനും ആചാരത്തിനും പ്രാധാന്യം നൽകണമെന്നതാണ് പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പുതിയ നിലപാട്.
2006- ൽ ഐവൈഎൽഎ എന്ന അഭിഭാഷക സംഘടന സുപ്രീംകോടതിയിൽ നൽകിയ ഹർജി മുതലാണ് ശബരിമല പ്രശ്നത്തിന്റെ തുടക്കം. 2007ൽ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചു. എന്നാൽ 2010 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചത്.
2018 -ൽ യുവതീപ്രവേശനത്തിനനുകൂലമായി കോടതിയുടെ ആദ്യ വിധി വന്നു. വിധി വന്ന സമയം മിക്ക രാഷ്ട്രീയ കക്ഷികളും അതിനെ അനുകൂലിച്ചെങ്കിലും പിന്നീട് എൻഎസ്എസ് ഉൾപ്പെടെയുള്ളവരുടെ എതിർപ്പിനെ തുടർന്ന് രാഷ്ട്രീയ കക്ഷികൾ ഓരോന്നായി പിന്മാറി. എന്നാൽ പിണറായി സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലമായ സാഹചര്യമൊരുക്കി.
പിന്നീട് സുപ്രീംകോടതിയുടെ ബെഞ്ചിൽ നിന്നും താൽക്കാലികമായ സ്റ്റേ നടപടി ഉണ്ടായെങ്കിലും വീണ്ടും അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ദേവസ്വം ബോർഡുകൾ ആദ്യഘട്ടത്തിൽ സ്ത്രീപ്രവേശനത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചെങ്കിലും പിന്നീട് അവർ സർക്കാർ നിലപാടിലേക്ക് വന്നു. ഇപ്പോൾ ഗവൺമെന്റും ദേവസ്വംബോർഡും സ്വീകരിച്ചിരിക്കുന്ന നിലപാടും ഒന്നു തന്നെയാണ്.
മാത്രമല്ല വെള്ളിയാഴ്ച കൂടിയ സംസ്ഥാന കമ്മിറ്റിക്കുശേഷം പാർട്ടി സെക്രട്ടറി വളരെ ശ്രദ്ധാപൂർവമാണ് ഇക്കാര്യത്തിലുള്ള അഭിപ്രായം പറഞ്ഞത്. ശബരിമല പ്രശ്നം തണുപ്പിക്കാൻ എൻഎസ്എസിനെയും എസ്എൻഡിപിയെയും കൂടെ നിർത്തിക്കൊണ്ട് അയ്യപ്പ സംഗമം പോലുള്ള വലിയ പ്രചാരണ പരിപാടികളും സർക്കാർ സംഘടിപ്പിച്ചതും വിവാദമായിരുന്നു.
എന്നാൽ പ്രതിപക്ഷ കക്ഷികൾ ആകട്ടെ സർക്കാരിന്റെ ഈ തിരുത്തൽ നിലപാട് തങ്ങളുടെ പോരാട്ട വിജയത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. സുപ്രീംകോടതിയുടെ മുന്നിലുള്ള പരിശോധനാ ഹർജിയിൽ എന്ത് തീരുമാനം ഉണ്ടായാലും ഭക്തർക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമല സ്ത്രീപ്രവേശനം വിധിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും ഒരു രാഷ്ട്രീയ വിഷയമായി തന്നെ തുടരും. ഈ കേസിൽ അകപ്പെട്ട പല ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും ഇപ്പോൾ തന്നെ ഭരിക്കുന്ന പാർട്ടിക്ക് ബാധ്യതയായി മാറി കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ പാർട്ടിയിൽ നിന്നു തന്നെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: മുന്‍ എംപി രമ്യാ ഹരിദാസിനെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ പ്രതിഷേധം. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴില്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം എഐസിസി നേതൃത്വത്തിന് പരാതി നല്കി.
അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണ്. രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നൽകിയ നേതാക്കളെ തഴയരുതെന്നും പരാതിയിൽ പറയുന്നു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ.സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിൽ കല്ലുകടി. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കി.
ഇതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിച്ചു. നേതാക്കൾ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഒഴിവാക്കാൻ സുധാകരൻ ഇടപെട്ടത്. അതേസമയം മത്സരിക്കുമെന്ന തീരുമാനത്തിൽ സുധാകരൻ ഉറച്ചു നിൽക്കുകയാണ്.
എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഡൽഹിയിലുള്ള സുധാകരനുമായി സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു.
NRI
ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നീ പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്ക് പ്രവാസി ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു.
യുകെയിലെ 155 മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്‍ആര്‍ഐകളും ഒസിഐ സ്റ്റാറ്റസ് ഉള്ളവരുമായ പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമനിര്‍മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് എംഎല്‍എ, യുഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി ബഹനാന് എംപി, എന്‍ഡിഎ മുന്നണിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കാണ് യുക്മ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശങ്ങള്‍ കൈമാറിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.
ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനും മുന്നണി നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി വിവിധ മുന്നണികള്‍ക്കായി അതത് രാഷ്ട്രീയ മുന്നണി നേതാക്കളുമായി ബന്ധമുള്ള യുക്മ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഡോ. ബിജു പെരിങ്ങത്തറ, സി.എ. ജോസഫ്, സുജു ജോസഫ് (എല്‍ഡിഎഫ്), വര്‍ഗീസ് ഡാനിയേല്‍, സണ്ണിമോന്‍ മത്തായി, ജിപ്സണ്‍ തോമസ് (യുഡിഎഫ്), മനോജ്കുമാര്‍ പിള്ള, അബ്രാഹം പൊന്നുംപുരയിടം, ജോണ്‍ വടക്കേമുറി (എന്‍ഡിഎ) എന്നിവര്‍ക്കാണ് ഈ നിര്‍ദേശങ്ങളുടെ തുടര്‍നടപടികള്‍ക്കായി ചുമതല നല്‍കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ യുക്മ ദേശീയ മിഡ്ടേം ജനറല്‍ ബോഡിയില്‍ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗീസ് അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ സ്മിത തോട്ടം, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ജെയ്സണ്‍ ചാക്കോച്ചന്, ബിജു പീറ്റര്‍, സുരേന്ദ്രന് ആരക്കോട്ട്, ജോര്‍ജ് തോമസ്, ബെന്നി അഗസ്റ്റിന് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത്.
പ്രവാസി സമൂഹം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്കുന്ന സംഭാവന വളരെ വലുതാണെന്നും അവരുടെ നിക്ഷേപങ്ങള്‍ പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാര്‍ട്ടപ്പുകള്‍, സഹകരണ മേഖല, ചെറുകിട വ്യവസായങ്ങള്‍ എന്നിവയിലേക്ക് എത്തുന്നുവെന്നും യുക്മ കത്തില്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ വിദേശവിനിമയ വരുമാനവും നിക്ഷേപങ്ങളും കേരളത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് നിര്‍ണായകമാണെന്നും സംഘടന ഓര്‍മിപ്പിക്കുന്നു.
എന്നാല്‍ അടുത്തകാലത്ത് പ്രവാസികളുടെ ഭൂമി, വീടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്ക് ലോക്കറുകള്‍, സ്വര്‍ണ നിക്ഷേപങ്ങള്‍, സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയ ആസ്തികള്‍ സംബന്ധിച്ച് അനധികൃത ഇടപാടുകള്‍, വ്യാജ രജിസ്ട്രേഷന്, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി, അനധികൃത മ്യൂട്ടേഷന്, ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം തുടങ്ങിയ പരാതികള്‍ വര്‍ധിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ "കേരള എന്‍ആര്‍ഐ & ഒസിഐ ആസ്തി സംരക്ഷണ നിയമം' രൂപീകരിക്കുമെന്ന് 2026 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുക്മ മുന്നണികളോട് ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്
അതേസമയം ബാങ്കിംഗ്, വിദേശവിനിമയം, ഓഹരി വിപണി, പൗരത്വം തുടങ്ങിയ യൂണിയന് ലിസ്റ്റ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള ശുപാര്‍ശകളും യുക്മ മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രത്യേകിച്ച് എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധിത അലര്‍ട്ട്, പവര്‍ ഓഫ് അറ്റോര്‍ണി കേന്ദ്ര രജിസ്ട്രി, ഒസിഐ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള സ്വത്ത് ഇടപാടുകള്‍ക്ക് അംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവാസികള്‍ കേരളത്തിലേക്ക് എത്തിക്കുന്ന വിദേശവിനിമയം സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തിയുടെ അടിസ്ഥാനമാണെന്നും അവരുടെ ആസ്തി സംരക്ഷണം സാമൂഹിക സുരക്ഷ മാത്രമല്ല, സാമ്പത്തിക ആവശ്യകതയുമാണ് എന്നും യുക്മ വ്യക്തമാക്കി.
ഈ വിഷയത്തില്‍ ആവശ്യമായാല്‍ വിശദമായ നിയമ രൂപരേഖ തയാറാക്കി നല്‍കാനും നയചര്‍ച്ചകളില്‍ പങ്കെടുക്കാനും യുക്മ തയാറാണെന്ന് സംഘടന അറിയിച്ചു.
യുകെയിലെ വിവിധയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനായി അലക്സ് വര്‍ഗീസ്, സുനില്‍ ജോര്‍ജ്, ഷാജി വരാക്കുടി, ജോബിന് ജോര്‍ജ്, അമ്പിളി സെബാസ്റ്റ്യന്‍, ജോഷി തോമസ്, രാജേഷ് രാജ്, ജോസ് വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ശനിയാഴ്ച പൂർത്തിയാകും. കേരള കോണ്‍ഗ്രസിന്റെ ചില സീറ്റുകൾ ജയസാധ്യത ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഈ കാര്യത്തിലും ശനിയാഴ്ച തീരുമാനമുണ്ടാകും.
പുതുയുഗ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്. അതിനാൽ ചർച്ച വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മുസ്ലിംലീഗുമായുള്ള സീറ്റ് വിഭജനം ഏതാണ്ട് അന്തിമഘട്ടത്തിലാണ്.
തിരുവമ്പാടി സീറ്റിലെ മാറ്റവുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. മറ്റു ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്കു ശേഷമാകും ഇതു പരിഹരിക്കുക. വെള്ളിയാഴ്ച യുഡിഎഫ് പ്രകടന പത്രിക തയാറാക്കൽ സമിതിയുടെ യോഗം ചേർന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ഇവിടെ ലീഗുമായി സീറ്റു വിഭജനം സംബന്ധിച്ച ആശയവിനിമയവും നടന്നു.
ആർഎസ്പിയുമായി ഒരു സീറ്റിൽ തർക്കം അവശേഷിക്കുന്നുണ്ട്. മട്ടന്നൂരിന് പകരം സീറ്റ് നൽകുന്നതാണ് പരിഗണന. ആർഎസ്പിയുടെ ഇരവിപുരം സീറ്റിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു മുതിർന്ന നേതാക്കൾക്കിടയിലുണ്ടായ കോലാഹലങ്ങളിലും കോണ്‍ഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്.
സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് തിരുവനന്തപുരം സീറ്റ് നൽകാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ഡിസിസി, പ്രാദേശിക നേതാക്കൾ രംഗത്ത് എത്തിയതിലും മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്.
Kerala
പാലക്കാട്: യുഡിഎഫിലേക്കു പോകുന്നതിന്റെ ഭാഗമായല്ല കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചതെന്നു പി.കെ. ശശി. കെടിഡിസിയുടെ ചെയർമാൻസ്ഥാനത്തുനിന്നു താൻ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവച്ചത്. ആരുടെയോ സമ്മർദമോ പ്രേരണയോ നിർദേശമോ ഉണ്ടായിരുന്നില്ല. ഒരു കമ്മിറ്റിയും രാജിവയ്ക്കാൻ തന്നോടു നിർദേശിച്ചിരുന്നില്ല.
അഞ്ചുവർഷക്കാലത്തെ കെടിഡിസി പ്രവർത്തനത്തിൽ താൻ പൂർണതൃപ്തനാണെന്നു രാജിക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു ടീമായി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് കെടിഡിസി ലാഭത്തിലാക്കാൻ കഴിഞ്ഞത്. അതിന്റെ ചാരിതാർഥ്യത്തോടെയാണു പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് രാജിയെന്നും ശശി പറഞ്ഞു.
“ഈ സെക്കൻഡുവരെ സണ്ണി ജോസഫ് എന്ന മനുഷ്യനുമായി സംസാരിച്ചിട്ടില്ല. ഒരു യുഡിഎഫ് നേതാവുമായിട്ടുപോലും എന്റെ ചേരിമാറ്റം സംബന്ധിച്ചു സംസാരിച്ചെന്നു തെളിയിച്ചാൽ മാധ്യമങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും. ഞാൻ ഇപ്പോഴും സിപിഎം അംഗമാണ്. ട്രേഡ് യൂണിയൻ ഭാരവാഹിയാണ്. മറിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഒരു മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ഇടതുപക്ഷരാഷ്ട്രീയം മുറുകെപ്പിടിക്കുന്ന ആളാണ്. കഴിഞ്ഞ 45 വർഷത്തെ പ്രവർത്തനം നോക്കിയാൽ അത് എല്ലാവർക്കും മനസിലാകും. അങ്ങനെയുള്ള എന്നോട് ഇടയ്ക്കിടെ യുഡിഎഫിലേക്കു പോകുകയാണോയെന്ന് ചോദിക്കുന്നതു ശുദ്ധ ആഭാസമാണ്. നാളത്തെ കാര്യം എന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ’’- ശശി കൂട്ടിച്ചേർത്തു.
District News
അഞ്ചൽ : ഒരു ദശാബ്ദകാലമായി കേരളം നേടിയെടുത്ത സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നന്മകളെ ഇല്ലാതാക്കുവാൻ യുഡിഎഫ് നുണപ്രചരണങ്ങൾ അഴിച്ചുവിടുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് അഞ്ചലിൽ നൽകിയ സ്വീകരണത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു ജാഥ ക്യാപ്റ്റനായ ബിനോയ് വിശ്വം.
അഞ്ചൽ ആർ ഓ ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗത്തിൽ സംഘാടക സമിതി പ്രസിഡന്റ് കെ. ബാബു പണിക്കർ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ എം.സ്വരാജ്, ജാഥ അംഗങ്ങളായ സി.എസ്. സുജാത, അഡ്വ. പി. വസന്തം, വി.ടി.ജോസഫ്, കെ. വി. ബാലസുബ്രഹ്മണ്യം, പി. കെ. രാജൻ മാസ്റ്റർ, യുജിൻ മൊറേലി, ഉഴമലക്കൽ വേണുഗോപാൽ, എ. ഷാജു, ജോർജ് അഗസ്റ്റിൻ, സി. പി. അൻവർ സാദത്ത്, ജോണി ചെറുവ്പറമ്പിൽ, എൽഡിഎഫ്. ജില്ലാ കൺവീനർ പി. എസ്. സുപാൽ. എംഎൽ എ, സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ, മന്ത്രി ജെ. ചിഞ്ചു റാണി, അഡ്വ.കെ. പ്രകാശ് ബാബു, മുൻ മന്ത്രി അഡ്വ. കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് പാർട്ടി പറഞ്ഞാൽ അത് എല്ലാവർക്കും ബാധകമാണെന്ന് ഷാഫി പറമ്പിൽ എംപി. പാലക്കാട് മികച്ച സ്ഥാനാർഥിയുണ്ടാകും. ബിജെപി അവിടെ ജയിക്കില്ല.
സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക് പാർട്ടി കടക്കുന്നതെയുള്ളൂ. വൈകാതെ തന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. അമൃതഭാരത ട്രെയിനുകൾക്ക് മലബാർ മേഖലയിൽ സ്റ്റോപ്പുകൾ കുറച്ച സംഭവത്തിൽ റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും.
വടകരയിൽ റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിച്ചില്ല. ഇതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാണ് ലക്ഷ്യമെന്നും സീറ്റുകൾ വെച്ചുമാറാൻ മുസ്ലിം ലീഗ് തയാറാണെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ഗുരുവായൂരും തിരുവമ്പാടിയും പരിഗണനയിലുണ്ട്.
പരമാവധി സീറ്റുകളിൽ വിജയിക്കുക എന്നതാണ് ലക്ഷ്യം. ആ നയത്തിന് അനുസൃതമായ ചർച്ചയിലേക്ക് എല്ലാ പാർട്ടികളും കടക്കും. അത്തരം ചർച്ചകളിൽ ഏതാണ് നല്ലതെന്ന് നോക്കും. അതിൽ ആർക്കും പിടിവാശികളില്ല.
മുസ്ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയില്ല. അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ജില്ലാ കേന്ദ്രത്തിൽ അദ്ദേഹം മത്സരിക്കണമെന്നും സലാം പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നാലു സീറ്റുകൾ ആവശ്യപ്പെടുമെന്ന് പി.വി.അൻവർ. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തും.
ഈ കൂടിക്കാഴ്ചയിൽ സീറ്റുകളുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിക്കുമെന്നും അൻവർ പറഞ്ഞു. താൻ ബേപ്പൂർ അല്ലെങ്കിൽ തവനൂരിൽ മത്സരിക്കും. സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിലും നിസാർ മേത്തറിന് തൃക്കരിപ്പൂരിലും കെ.ടി.അബ്ദുറഹ്മാന് കുന്ദമംഗലത്തും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് യുഡിഎഫിനെ അറിയിക്കും.
കേരളാ കോൺഗ്രസ് യുവജന വിഭാഗം നേതാവായിരുന്ന സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിൽ ജയിക്കാൻ കഴിയും. യുഡിഎഫിന്റെ വിജയത്തിനായി തൃണമൂൽ കോൺഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അൻവർ വ്യക്തമാക്കി.
Kerala
കൊച്ചി: മലബാറില്‍ വേരൂന്നിയ മുസ്ലിം ലീഗിന് മധ്യകേരളത്തിൽ ശക്തമായ അടിത്തറയൊരുക്കാൻ ഓടിനടന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വി.കെ.ഇബ്രാഹിംകുഞ്ഞ്. തട്ടകം കൊച്ചിയാണെങ്കിലും പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം എംഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്കു കടന്നുവന്നത്.
2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും അദ്ദേഹം നിയമസഭയിലെത്തി. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി.കെ. ഇബ്രാഹിംകുഞ്ഞിന് സ്വന്തമാണ്. കന്നിയങ്കത്തിൽ മട്ടാഞ്ചേരിയില്‍ നിന്നും പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.
തുടർന്ന് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു വർഷത്തേക്ക് മന്ത്രിയുമായി. 2006ല്‍ ഭൂരിപക്ഷം വർധിപ്പിച്ച് വീണ്ടും നിയമസഭയിലെത്തി. ഇതിനിടെ മണ്ഡല പുനർനിർണയത്തിലൂടെ മട്ടാഞ്ചേരി ഇല്ലാതായി. പിന്നീട് പുതുതായി രൂപീകരിച്ച കളമശേരിയിൽ മത്സരിച്ചു.
അവിടെയും വിജയം ആവർത്തിച്ചു. അങ്ങനെ മട്ടാഞ്ചേരിയുടെ അവസാന എംഎൽഎയും കളമശേരിയുടെ ആദ്യ എംഎൽഎ എന്ന പട്ടം ഇബ്രാഹിംകുഞ്ഞിന്റെ പേരിലായി. 2011 മുതല്‍ 2016വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ച് വിപ്ലവകരമായ പല മാറ്റങ്ങളും വകുപ്പിൽ വരുത്തി.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതുമരാമത്ത് മാനുവല്‍ പരിഷ്കരണവും നിര്‍മാണ പ്രവര്‍ത്തികള്‍ സുഗമമായി നടത്താനുള്ള ഇ-ടെന്‍ഡറുകളും ഇ പെയ്മെന്റുകളും നടപ്പിലാക്കലുമെല്ലാം ആ കാലഘട്ടത്തിലായിരുന്നു. 400 ദിവസം കൊണ്ട് 100 പാലമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വൻ സ്വീകാര്യത നേടിയിരുന്നു. തുടർന്ന് കേസുകളിൽ പെട്ടതോടെ മത്സരരംഗത്തു നിന്ന് പിൻമാറുകയായിരുന്നു.
Kerala
കോട്ടയം: കോൺഗ്രസിൽ തലമുറമാറ്റം ചർച്ചയാകുന്നതിനിടെ മത്സരരംഗത്തു നിന്ന് മാറാൻ തയാറെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎമാർ പലരും തങ്ങളുടെ സീറ്റ് നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി.
Kerala
തൃശൂർ: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായം. ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു.
പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും തിങ്കളാഴ്ച രാജിക്കത്ത് കൈമാറുമെന്ന് കോൺഗ്രസ് വിമതർ അറിയിച്ചു. റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലൂടെയാണ് സമവായത്തിന് വഴിയൊരുങ്ങിയത്.
നൂര്ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ടെസി ജോസിനെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസിലെ എട്ട് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
Kerala
ആലപ്പുഴ: മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. മതതീവ്രവാദിയെന്ന് താൻ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കില്ല. തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം പിടിക്കാൻ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞ് ലീഗ് നേതാക്കൾ എസ്എൻഡിപിയെ കൂടെക്കൂട്ടം. ഒടുവിൽ ഭരണം കിട്ടിയപ്പോൾ തള്ളിക്കളഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സീറ്റുകൾ ഒന്നും വച്ചുമാറില്ല. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച എല്ലാ സീറ്റിലും ഇത്തവണയും പാർട്ടി മത്സരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിനു കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന നിർബന്ധമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
എംഎൽഎമാരുടെ കാര്യത്തിൽ മൂന്ന് ടേം നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, ചില മണ്ഡലങ്ങളിൽ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ നാഷണൽ കമ്മിറ്റി.
കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് ചെയർമാൻ തോമസ് എബ്രഹാം, കേരള ഘടകം ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രഷറർ ഡോ. മാത്യു വർഗീസ്, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ തുടങ്ങി അനേകം നേതാക്കൾ പങ്കെടുത്തു.
താഴെത്തട്ടിൽ മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു യുഡിഎഫ് നേടിയ ഈ വിജയം അടുത്തായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേടുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ തന്നെ സാമ്പത്തികസഹായമടക്കമുള്ള പ്രവർത്തനങ്ങൾ പ്രവാസി കമ്യുണിറ്റികളിൽ ഏകോപിപ്പിക്കുവാൻ തങ്ങൾ മുമ്പന്തിയിലുണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. ലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി വിപുലീകരണം ആവശ്യമാണ്. എൽഡിഎഫിലെ അസംതൃപ്തർ യുഡിഎഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ പറഞ്ഞു.
സീറ്റുകൾ വച്ച് മാറൽ സംബന്ധിച്ചുള്ള ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ല. പുറത്തുവരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. നിയമസഭയിൽ മത്സരിക്കാൻ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് സ്ഥാനം രാജിവച്ചത്.
പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫ് അംഗമായ കെ.വി. ശ്രീദേവിയുമാണു രാജിവച്ചത്. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്നും പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു.
യുഡിഎഫിനും ബിജെപിക്കും അഞ്ചുവീതം അംഗങ്ങളാണ് കോട്ടാങ്ങൽ പഞ്ചായത്തിലുള്ളത്. എസ്ഡിപിഐക്ക് മൂന്നും എല്‍ഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.
എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, എസ്ഡിപിഐ മൂന്ന്, ബി ജെപി രണ്ട്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് പാങ്ങോട് പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടി അംഗം നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എസ്ഡിപിഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ പത്തു വോട്ട് എസ്. ഗീതയ്ക്ക് ലഭിച്ചു. എന്നാൽ കെപിസിസി നേതൃത്വം ഇടപെട്ട് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഗീത രാജിവയ്ക്കുകയായിരുന്നു.
അതേസമയം തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണു കോൺഗ്രസ് അംഗമായ എം.എ. നിധീഷ് പ്രസിഡന്റായത്. ഇയാളോടും രാജിവയ്ക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപി കലണ്ടർ പുറത്തിറക്കി. എംപി ആയതിനുശേഷം വയനാടിനായി പ്രിയങ്ക നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തെ മുഖചിത്രമായി ഉൾപ്പെടുത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന് അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്.
നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ മുഖചിത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലറെ ഒഴിവാക്കി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗൺസിലർ പ്രശോഭിനെ ഒഴിവാക്കിയത്.
കൗൺസിൽ യോഗം ആരംഭിച്ച് 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. .
Kerala
കോഴിക്കോട്: പി.വി.അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി.വി.അൻവർ മാന്യതയോടെ പ്രവർത്തിക്കണം.
അൻവർ അൽപ്പം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല.
അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്താവൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. യുപിയിൽ ക്രിസ്മസിന് സ്കൂളുകൾക്ക് അവധിയില്ല.
അന്നേ ദിവസം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. ഇതു വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കി.
മോദി ഭരണത്തില്‍ രാജ്യം സങ്കുചിത ചിന്താഗതികളിലേക്ക് ചുരുങ്ങി. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് തുടര്ക്കഥയായിമാറിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനു പിന്നാലെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്. മേയറോ എംഎൽഎയോ എംപിയോ ആകാനല്ല പാർട്ടിയിൽ വന്നത്. സ്ഥാനമാനങ്ങളല്ല പ്രസ്ഥാനമാണ് വലുത്.
വലിയ രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോൾ തെറ്റുകളുണ്ടാകാം. അതു തിരുത്താൻ തയാറാകണം. മേയർ സ്ഥാനത്തേക്ക് ചിലർക്ക് ലഭിച്ച പിന്തുണയെപ്പറ്റി നേതൃത്വം പറയുന്നത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം.
അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. കെപിസിസി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. അതേസമയം ദീപ്തിയെ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്.
Kerala
തിരുവനന്തപുരം: കാമരാജ് കോൺഗ്രസ് യുഡിഎഫിലേക്കില്ലെന്നും എൻഡിഎയിൽ തന്നെ തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ. അസോസിയേറ്റ് ആക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൽ കത്തോ അപേക്ഷയോ നൽകിയിട്ടില്ല.
അത്തരത്തിൽ ഉണ്ടെങ്കിൽ അത് പുറത്തുവിടാനും വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിശദീകരണം.
കേരള കാമരാജ് കോൺഗ്രസ് രേഖാമൂലം അഭ്യർത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് അസോസിയേറ്റ് അംഗമാക്കുന്നതെന്നായിരുന്നു വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇത് തള്ളിക്കൊണ്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തുകയായിരുന്നു.
Kerala
വയനാട്: യുഡിഎഫിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ പ്രതികരണവുമായി സി.കെ.ജാനു. ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫാണ്. എൻഡിഎയിൽ കടുത്ത അവഗണന നേരിട്ടു.
സീറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു. എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്.
എന്നാൽ അതിനു ശേഷം യുഡിഎഫിൽ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ ചിന്ത മാറി ആദിവാസികൾക്കനുകൂലമായ നിയമങ്ങൾ മുഴുവൻ ഭേദഗതി ചെയ്തത് എൽഡിഎഫാണ്.
കഴിഞ്ഞ ഒമ്പതു വർഷമായി സംസ്ഥാനത്ത് തുടരുന്നത് ജനവിരുദ്ധ സമീപനമാണ്. ജനങ്ങൾക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങൾക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിർത്തിയാൽ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി.കെ.ജാനു പരിഹസിച്ചു.
District News
കോട്ടയം: കേവലഭൂരിപക്ഷം കിട്ടിയിട്ടും എരുമേലി പഞ്ചായത്ത് ഭരിക്കാന്‍ യുഡിഎഫിന് വരയില്ല. സംവരണ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്താന്‍ യുഡിഎഫില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാരും വിജയിച്ചില്ല. എരുമേലി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനു പാളിച്ച പറ്റിയെന്ന വിമര്‍ശനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു ഗതികേട്. 23 വാര്‍ഡുകളില്‍ 14 സീറ്റുകളാണ് യുഡിഎഫിനുള്ളത്.
തോല്ക്കാന് മാത്രമായി മൂന്നു വാര്‍ഡുകളില്‍ ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ഥികളെ ഇറക്കിയെന്നും 18 സീറ്റില്‍ വിജയം ഉറപ്പായിരുന്നുവെന്നുമാണു വിമര്‍ശനം. വിജയം ഉറപ്പുള്ള വാര്‍ഡില്‍ പട്ടിക വര്ഗവിഭാഗത്തെ വിജയിപ്പിക്കാനാകാതെ വന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റി. 26ന് രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചാല്‍ അന്ന് നടക്കില്ല. അടുത്ത ദിവസവും യുഡിഎഫ് വിട്ടുനിന്നാല്‍ ചട്ടപ്രകാരം വരണാധികാരിക്ക് പങ്കെടുക്കുന്നവരെ വച്ച് തെരഞ്ഞെടുപ്പ് നടത്താം. സ്വാഭാവികമായി എല്‍ഡിഎഫില്‍ ശ്രീനിപുരത്ത് വിജയിച്ച അമ്പിളി സജീവന് (സിപിഎം) പ്രസിഡന്റാകും.
26ന് രാവിലെ തെരഞ്ഞെടുപ്പ് ഹാളിലെത്തി ഒപ്പുവച്ചശേഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം. ഒപ്പുവയ്ക്കുന്ന സാഹചര്യത്തില്‍ വരണാധികാരിക്ക് തെരഞ്ഞെടുപ്പ് നടത്താം. ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പങ്കെടുക്കും. വൈസ്പ്രസിഡന്റ് സ്ഥാനം ജനറലായതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും.
യുഡിഎഫിന് മുന്‍തൂക്കമുള്ള കനകപ്പലം വാര്‍ഡില്‍ വിജയിച്ച അംഗത്തെ രാജിവയ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ പട്ടിക വര്‍ഗ അംഗത്തെ വിജയിപ്പിച്ച് ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം. അങ്ങനെയെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസ്-11, മുസ്ലിം ലീഗ്-2, ആര്‍എസ്പി-1 എന്നതാണ് യുഡിഎഫിലെ കക്ഷിനില. സിപിഎം 5 (ഒരാള്‍ സ്വതന്ത്രന്), സിപിഐ-2 എന്നാണ് എല്‍ഡിഎഫിലെ കക്ഷിനില. ബിജെപിക്ക്-2 അംഗങ്ങളുണ്ട്. ഉമിക്കുപ്പയില്നിന്നുള്ള കെ.കെ. രാജനാണ് ബിജെപിയിലെ പട്ടികവര്‍ഗ വിജയി. മൂക്കംപെട്ടി വാര്‍ഡില്‍ സിപിഎമ്മിനും ബിജെപിക്കും തുല്യവോട്ടുവന്ന് നറുക്കെടുപ്പിലാണ് ബിജെപി ജയിച്ചത്. ഇരുമ്പൂന്നിക്കര ജനറല്‍ വാര്ഡായിരുന്നിട്ടും അവിടെ പട്ടികവര്‍ഗ വിഭാഗം സ്ഥാനാര്‍ഥിയെ യുഡിഎഫ് മത്സരിപ്പിച്ചിട്ടും വിജയിക്കാനാവാതെ വന്നതും തിരിച്ചടിയായി.
എരുമേലി എന്നും യുഡിഎഫിന് കീറാമുട്ടിയാണ്. കഴിഞ്ഞ ഭരണത്തില്‍ ഭൂരിപക്ഷമുണ്ടായിട്ടും രണ്ടുഘട്ടങ്ങളില്‍ ഭരണം വഴുതിപ്പോയി.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വോട്ടെണ്ണലില്‍ പിഴവ് സംഭവിച്ചതായി പരാതി. ഇതു സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോളി മടുക്കക്കുഴി നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 -ാം വാർഡിലെ ഒന്നാം ബൂത്തിലെ വോട്ട് വീണ്ടും എണ്ണി.
ഇതോടെ ജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. പോളിംഗ് സമയത്ത് ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായിരുന്നു. തുടർന്ന് മറ്റൊരു മെഷീൻ ഉപയോഗിച്ചാണ് വോട്ടിംഗ് പൂർത്തീകരിച്ചത്. എന്നാൽ കൗണ്ടിംഗ് സമയത്ത് ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്.
ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 22 വോട്ടുമാണ് ലഭിച്ചത്. എന്നാൽ ചൊവ്വാഴ്ച രണ്ടാമത്തെ മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 47 വോട്ടുകളും ലഭിച്ചു.
ഇതോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച 295 വോട്ടിന്റെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. ഇതുപോലെ വെള്ളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി ജില്ലാ കളക്ടർക്ക് പരാതി നൽകി.
Kerala
തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കും. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
അതേസമയം തിരുവനന്തപുരം വിഴിഞ്ഞം വാർഡിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പായി. കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയം അനിവാര്യമാണ്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി ജയിച്ചിരിക്കുന്നത്.
ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ യുഡിഎഫ് നിലമെച്ചപ്പെടുത്തി 19 സീറ്റിൽ വിജയിച്ചു. വിഴിഞ്ഞത്ത് മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ഇതിനകം പ്രചാരണം സജീവമാക്കി.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ യുഡിഎഫ് വിപുലീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തും.
തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ അടിത്തറ വിപുലീകരിക്കാൻ നീക്കവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ ചേരാനാണ് ആലോചന.
മിഷൻ 2025 എന്ന പേരിൽ കോൺഗ്രസ് ലക്ഷ്യമിട്ട് നടപ്പാക്കിയ സംഘടനാപരമായ കാര്യങ്ങൾ ഒരുപരിധിവരെ വിജയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവിധ വിഭാഗങ്ങളെ യുഡിഎഫിനോട് അടുപ്പിക്കുകയെന്ന ലക്ഷ്യം വലിയൊരളവിൽ നേടാനായെന്നും വിലയിരുത്തലുണ്ട്.
സർക്കാരിനെതിരേയുള്ള വികാരം യുഡിഎഫ് അനുകൂല വോട്ടായി മാറിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പിന്തുണ നിലനിർത്താനുള്ള തന്ത്രങ്ങളും പാർട്ടി ആലോചിക്കുന്നുണ്ട്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ജനങ്ങളിൽ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം അർഹിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല.
ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. എന്നാൽ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തെരഞ്ഞെടുപ്പിൽ മുഖ്യപരിഗണനാ വിഷയമായില്ല എന്ന് കരുതി അതൊന്നും ഉപേക്ഷിക്കാനാവില്ലെന്നും സ്വരാജ് പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം.
ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സിപിഎം നേതാക്കള്‍ ജനവിധിയെ മാനിക്കുന്നവരോ, അതില്‍ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർഥിയെയും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.
കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന് പറഞ്ഞു.
ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഒമ്പത് വര്‍ഷമായി പിണറായി വിജയന് സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന് പറഞ്ഞു.
Kerala
മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.
ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്റെ സ്കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്.
പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തൃശൂർ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു തന്റെ മരണത്തിനു തുല്യമായിരുന്നെന്നും ഇപ്പോഴത്തെ വിജയം പൊതുപ്രവർത്തനരംഗത്തെ രണ്ടാം ജന്മമാണെന്നും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര.
തദ്ദേശ തെരഞ്ഞെടുപ്പിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാംവാർഡായ സംസ്കൃതം കോളജിൽനിന്ന് മത്സരിച്ച് 319 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അനിൽ വിജയം സ്വന്തമാക്കിയത്.
മുന്‍പ് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവസന്പത്തുള്ള അനിൽ അക്കരയെ പഞ്ചായത്തിൽ പോരാട്ടത്തിനു കോണ്‍ഗ്രസ് രംഗത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിൽ അക്കരയ്ക്ക് 655 വോട്ടും സിപിഎമ്മിന്റെ കെ.ബി. തിലകന് 336 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന വാർഡിൽ ഇത്തവണ ബിജെപി സ്ഥാനാർഥി ഹരീഷിന് 108 വോട്ടുകൾമാത്രമേ ലഭിച്ചുള്ളൂ.
Kerala
കല്‍പ്പറ്റ: യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സത്യസന്ധവും കാരുണ്യപൂർണവും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൻഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ.
എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസ് എംപിയാണെന്ന് തരൂർ മറക്കുന്നു. തരൂർ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും കുര്യൻ വിമർശിച്ചു.
ലക്ഷ്മണരേഖയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇന്റേണൽ ഡെമോക്രസിക്കു വേണ്ടി വിമർശനം നടത്തിയാൽ താനതിന് എതിരല്ല. ഞാനങ്ങനെ നടത്താറുണ്ട്. പക്ഷേ ശശി തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നു.
കോണ്‍ഗ്രസ് എംപി ആയതുകൊണ്ട് ആണ് ബിജെപി തരൂരിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം മറക്കുന്നുവെന്നും കുര്യൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ശശി തരൂർ എംപി. നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി താനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം
എൽഡിഎഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്താകെയുള്ള യുഡിഎഫിന്റെ മികച്ച വിജയത്തെയും ശശി തരൂർ അഭിനന്ദിച്ചു.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തിയാക്കുവാൻ നമ്മുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം കാഴ്ചവയ്ക്കുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവർ എൻഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. എൽഎഡിഎഫ് തകർന്നടിഞ്ഞപ്പോൾ എൻഡിഎ നില മെച്ചപ്പെടുത്തി. ആറു കോർപറേഷനുകളിൽ യുഡിഎഫ് നാലെണ്ണം നേടിയപ്പോൾ എൽഡിഎഫും ബിജെപിയും ഒന്ന് വീതം നേടി.
തിരുവനന്തപുരം കോർപറേഷൻ ബിജെപി 50 സീറ്റിൽ വിജയം ഉറപ്പിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലും രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവരുടെ തീരുമാനം നിർണായകമാണ്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
കൊല്ലം കോർപറേഷനിൽ യുഡിഎഫ് 27 സീറ്റിലും എൽഡിഎഫ് 16 സീറ്റിലും എൻഡിഎ 12 സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. കൊച്ചിയിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. യുഡിഎഫ് 47 സീറ്റിലും എൽഡിഎഫ് 22 എൻഡിഎ ആറു സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചു.
തൃശൂരിൽ യുഡിഎഫ് 33 സീറ്റിലും എൽഡിഎഫ് പതിനൊന്ന് സീറ്റിലും എൻഡിഎ എട്ടു സീറ്റിലും വിജയിച്ചു. കോഴിക്കോട്ട് എൽഡിഎഫ് 34 സീറ്റിലും യുഡിഎഫ് 26, എൻഡിഎ 13 സീറ്റിലും, സ്വതന്ത്രൻ മൂന്ന് സീറ്റിലും വിജയിച്ചു. കണ്ണൂരിൽ 36 സീറ്റോടെ യുഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് പതിനഞ്ച് സീറ്റിലും എൻഡിഎ നാലു സീറ്റിലും വിജയിച്ചു.
17337 ഗ്രാമ പഞ്ചായത്ത് സീറ്റിൽ യുഡിഎഫ് 6984 സീറ്റിൽ വിജയിച്ചു. എൽഡിഎഫ് 5785 സീറ്റിലും എൻഡിഎ 1309 സീറ്റിലും സ്വതന്ത്രർ 1164 സീറ്റിലും വിജയിച്ചു. 2267 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് 958, എൽഡിഎഫ് 759, എൻഡിഎ 50, സ്വതന്ത്രർ നാൽപ്പത് സീറ്റിലും വിജയിച്ചു.
3240 മുനിസിപ്പാലിറ്റി സീറ്റുകളിൽ 1458 യുഡിഎഫും 1100 എൽഡിഎഫും എൻഡിഎ 324, സ്വതന്ത്രർ 323 സീറ്റിലും വിജയിച്ചു. 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് 196, എൽഡിഎഫ് 148, ഒരു സ്വതന്ത്രനും വിജയിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ എൽഡിഎഫും ബിജെപിയും ഏഴു വീതം ജയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ്, കണ്ണൂർ ജില്ലകൾ എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫ് വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കുത്തക ഡിവിഷനുകളിൽ എൽഡിഎഫിനും യുഡിഎഫിനും കാലിടറി. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കുമരകത്ത് യുഡിഎഫിലെ പി.കെ വൈശാഖ് അട്ടിമറി വിജയം നേടി. എൽഡിഎഫിലെ എസ്. അംഗരീസിനെ 1654 വോട്ടുകൾക്കാണ് വൈശാഖ് തറപറ്റിച്ചത്.
വാശിയേറിയ പോരാട്ടം നടന്ന അതിരമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിനെയാണ് ജിം പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് ജിം കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ജിം അലക്സ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച വിജയം നേടാനായെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. ഇത്തവണ എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്.
എന്നാൽ യുഡിഎഫിൽ നിന്ന് ഈ വിഭാഗത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർഥികളും പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. ഇതോടെ ബിജെപി, എൽഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡന്റാകും.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 14, എൽഡിഎഫ് ഏഴ്, ബിജെപി രണ്ട്, ഒരു സ്വതന്ത്രനും വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം. യുഡിഎഫ് 32 സീറ്റിലും എൽഡിഎഫ് 15 സീറ്റിലും എൻഡിഎ ആറു സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.
സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 22 സീറ്റിൽ വിജയിച്ച എൽഡിഎഫ് 15 ലേക്കും എട്ടു സീറ്റുകളിൽ വിജയിച്ചിരുന്ന ബിജെപി ആറിലേക്കും ചുരുങ്ങി.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവരുടെ ചിട്ടയായ പ്രവർത്തനമാണ് കോട്ടയം നഗരസഭയിൽ യുഡിഎഫിനെ തുണച്ചത്. കേരളാ കോൺഗ്രസിലൂടെ നഗരസഭാ ഭരണം പിടിക്കാമെന്ന എൽഡിഎഫിന്റെ മോഹമാണ് പൊലിഞ്ഞത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കോരളാ കോൺഗ്രസ് -എം നേതാവ് ജോസ് കെ. മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വീഴ്ച പരിശോധിക്കും.
വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
അതേ സമയം ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫ് തോറ്റത് അവർക്ക് കനത്ത തിരിച്ചടിയായി. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡിലാണ് അവർക്ക് കാലിടറിയത്.
Kerala
പാലാ: മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥിക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി. ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ മിനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് -എം നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യുഡിഎഫിന് മുന്നേറ്റം. ആറു സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ അഞ്ചു സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിച്ചു. കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച മൂന്ന് സീറ്റിലും അവർ പരാജയപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും 13 സീറ്റ് വീതമാണ് വിജയിച്ചത്. എസ്ഡിപിഐ സീറ്റിൽ വിജയിച്ച മൂന്ന് പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ എൽഡിഎഫിനായിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.